യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിജീവിത നൽകി പരാതിയിൽ ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരാണ് പ്രതികൾ.  

തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിനിടെ സന്ദീപ് വാര്യർക്കെതിരെ പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്. അതിജീവിത നൽകി പരാതിയിൽ ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സന്ദീപ് വാര്യർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ താൻ മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സന്ദീപ് വാര്യർ വാദിക്കുന്നത്. യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ്, ഒരു വർഷം മുൻപ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മറ്റ് ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തെന്നും, അതിജീവിതയെ അപമാനിക്കുന്ന ഒരു പ്രവർത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വിശദീകരിക്കുന്നു.

കേസിൽ ഒന്നാം പ്രതി മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ്. മറ്റൊരു പ്രതിയായ രാഹുൽ ഈശ്വറിന്റെ അറസ്റ്റിന് പിന്നാലെ, ഈ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് നേതാക്കളെയും ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇതിനിടെ, ലൈംഗിക പീഡന പരാതിയിൽ കേസെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇപ്പോഴും ഒളിവിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

YouTube video player