കൊച്ചി എരൂരിൽ സ്കൂട്ടറും സ്കൂൾ കുട്ടികളുമായി വന്ന മിനി വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ സുചിത്ര അനൂപ് (45) മരിച്ചു. മിനി വാൻ സ്കൂട്ടറിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. യുവതിയുടെ കണ്ണുകൾ മരണശേഷം ദാനം ചെയ്‌തു

കൊച്ചി: സ്‌കൂട്ടറും മിനി വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. എരൂർ ഏലുമനയ്ക്കൽ ക്ഷേത്രത്തിന് അടുത്ത് പള്ളിച്ചക്കാല റോഡിലെ പ്രണവം വീട്ടിൽ സുചിത്ര അനൂപ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. യുവതിയുടെ കണ്ണുകൾ ദാനം ചെയ്തു. എവിടി കമ്പനിയിലെ ചീഫ് അക്കൗണ്ടൻ്റായിരുന്നു സുചിത്ര. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. നിറയെ സ്‌കൂൾ കുട്ടികളുമായി വന്ന മിനി വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സുചിത്ര സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറിൽ നിന്ന് സുചിത്ര തെറിച്ച് റോഡിൽ വീണു. ഇവർക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനൂപ് ദാസാണ് സുചിത്രയുടെ ഭർത്താവ്. ദമ്പതികൾക്ക് പ്രണവ്, പവിത്ര എന്നീ രണ്ട് മക്കളുമുണ്ട്. മരണത്തിന് പിന്നാലെ സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം നാളെ രാവിലെ 11ന് തൃപ്പൂണിത്തുറ ഗൗഡ സാരസ്വത ബ്രാഹ്മണ ശ്മശാനത്തിൽ സംസ്‌കരിക്കും.