കാലാവസ്ഥ മുന്നറിയിപ്പുകളില്‍ പിഴവ് , അതിശക്ത മഴ പെയ്ത പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ട് മുതല്‍ മഴ അലര്‍ട്ടില്ല
മഴ മുന്നറിയിപ്പില്ലാത്ത പത്തനംതിട്ടയില്‍ ഇന്ന് പുലര്‍ച്ചെവരെ പെയ്തത് പെരുമഴ.രാവിലെ പത്തിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പത്തനംതിട്ടയില്‍ മഴ മുന്നറിയിപ്പില്ല.
പത്തനംതിട്ട: കാലാവസ്ഥ മുന്നറിയിപ്പുകളിലെ ഗുരുതര പിഴവ് ആശങ്കയാകുന്നു. ഇന്നലെ രാത്രി അതിശക്ത മഴ പെയ്ത പത്തനംതിട്ട ജില്ലക്ക് മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പത്തനംതിട്ടയില്‍ രാത്രി പെയ്തത്.ഇന്ന് രാവിലെ 10ന് പുറത്തിറക്കിയ കാലവസ്ഥ മുന്നറിയിപ്പിലും പത്തനം തിട്ട ജില്ലക്ക് മഴ മുന്നറിയിപ്പില്ല.
പത്തനംതിട്ട ജില്ലയിൽ രാത്രി ലഭിച്ച മഴയുടെ അളവ്
വാഴക്കുന്നം- 139 mm
കുന്നന്താനം -124 mm
റാന്നി -. 104 mm
കോന്നി -. 77 mm
സീതത്തോട് -. 73 mm
ഉളനാട് -. 65mm
ളാഹ - 61mm
വെൺകുറിഞ്ഞി- 45mm
മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്. നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രാദേശികമായി ചെറുതോടുകൾ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടത്.. അടുത്ത മണിക്കൂറുകളിൽ മഴ കുറയുമെന്നാണ് വിലയിരുത്തല്‍.
പത്തനംതിട്ടയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്നു ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആകെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്തു തുടങ്ങി. ജില്ലയിലെ നദികളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കക്കി ആനത്തോട് അണക്കെട്ടിൽ നിന്നും വേണ്ടി വന്നാൽ കൂടുതൽ വെള്ളം പുറത്തേക്ക് തുറന്നു വിടുമെന്നും കളകടര്‍ ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.