മരടിൽ ഏഴ് പേർക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ: ഫ്ലാറ്റ് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു
- ഇതോടെ 227 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാനുള്ള നടപടി
- ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് തുടങ്ങി
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരായ 7 പേർക്ക് കൂടി നഷ്ട പരിഹാരം നൽകാൻ ശുപാർശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് അടക്കമുള്ളവർക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാർശ ഉള്ളത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാനുള്ള നടപടി ആയി. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് ശുപാർശ നൽകിയത്. ഈ മാസം രണ്ടാം തീയതി 24 പേർക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സമിതി സർക്കാറിന് ശുപാർശ ചെയ്തിരുന്നു. ചലച്ചിത്ര പ്രവർത്തകരായ ബ്ലസ്സി, അമൽ നീരദ്, ജോമോൻ ടി ജോൺ അടക്കമുള്ളവരും അന്ന് ശുപാർശ ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
അതേ സമയം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കി. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കി തുടങ്ങി. ഇതിനിടെ മരട് ഫ്ലാറ്റ് കേസിൽ അറസ്റ്റിലായ നാല് പ്രതികളുടെയും റിമാൻഡ് കാലാവധി നവംബർ 19 വരെ നീട്ടി.
Read More: പാർക്കിംഗ് ഏരിയകൾ പൊളിച്ചുതുടങ്ങി: മരടിലെ നടപടികൾ വേഗത്തിലാവുന്നു
മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജെയിൻ കോറൽകോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. മറ്റ് പാർപ്പിട സമുച്ഛയത്തിലെയും പാർക്കിംഗ് കേന്ദ്രങ്ങൾ ഉടൻ പൊളിച്ച് നീക്കും.