ഈ മാസം 7ന് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകിയെന്നും എസ് പി മോഹനചന്ദ്രന്റെ റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതിൽ കാലതാമസം വന്നിട്ടില്ല.

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസിനെ സംരക്ഷിച്ചുകൊണ്ട് ആലപ്പുഴ എസ് പിയുടെ റിപ്പോർട്ട്. പ്രതി സിനിൽ സബാദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എസ് പി ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഈ മാസം 7ന് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകിയെന്നും എസ് പി മോഹനചന്ദ്രന്റെ റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതിൽ കാലതാമസം വന്നിട്ടില്ല. 7 വർഷത്തിൽ താഴെയുള്ള ശിക്ഷ ആയതിനാൽ പ്രതിക്ക് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

കായംകുളം ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. ആലപ്പുഴ എസ്പി യുടെ നടപടി എറണാകുളം ഡിഐജിയുടെ അരുൺ ബി.കൃഷ്‌ണയുടെ നിർദേശപ്രകാരമാണ്. അന്വേഷണത്തെ കുറിച്ച് ആക്ഷേപം ഉയർന്നതിനാലാണ് അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറിയത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതുൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്. അതേ സമയം നോട്ടീസ നൽകി വിട്ടയച്ച സിനിൽ സബാദ് ഒളിവിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിലിനെ പ്രാഥമിക അംഗത്തിൽ നിന്ന് സംഘടന സസ്പെൻഡ് ചെയ്തിട്ടുണ്ട്.