അക്രമി തെങ്കാശി ജില്ല വിട്ടെന്നാണ് സൂചന

കൊല്ലം : തെങ്കാശിയിൽ മലയാളി വനിതാ റെയിൽവേ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാചിത്രം തയ്യാറാക്കും.

സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെയാണ് രേഖചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. അക്രമി തെങ്കാശി ജില്ല വിട്ടെന്നാണ് സൂചന . നാല് പെയിൻറിങ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തെളിവും കിട്ടിയില്ല. പാവൂർ ഛത്രം റെയിൽവേ മേൽപ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പൊലീസ് അന്വേഷണം നീങ്ങുന്നുണ്ട്

ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകി. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. അതിക്രൂരമായ മർദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.

പാവൂർ ഛത്രം പൊലീസിനൊപ്പം തന്നെ റെയിൽവേ പൊലീസും സമാന്തരമായി അന്വേഷണം തുടങ്ങി. റെയിൽവേ ഡിഎസ്പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 പേർ ഉൾപ്പെട്ട സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.

കല്ല് കൊണ്ട് തലയ്ക്ക് ആവർത്തിച്ച് ഇടിച്ചു; മലയാളി റെയിൽവെ ജീവനക്കാരിക്ക് ക്രൂര മർദ്ദനം, പീഡന ശ്രമമെന്ന് പൊലീസ്