കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്സ് കൗൺസിലിൽ എസ്എഫ്ഐ 7 സീറ്റും കെഎസ്‍യു 3 സീറ്റും നേടി.
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്സ് കൗൺസിലിൽ എസ്എഫ്ഐ 7 സീറ്റും കെഎസ്‍യു 3 സീറ്റും നേടി. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്എഫ്ഐ 11 സീറ്റും കെഎസ്‍യു 4 സീറ്റും നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് എസ്എഫ്ഐയ്ക്ക് 4 വോട്ടും കെഎസ്‍യുവിന് 1 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സെനറ്റ് വോട്ടെണ്ണൽ തുടരുകയാണ്.
അതേ സമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍സംഘര്‍ഷമാണ് സര്‍വകലാശാലയില്‍ അരങ്ങേറിയത്. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി.
യൂണിയൻ ജനറൽ സീറ്റായ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആമിന ബ്രോഷ് ആണ് ജയിച്ചത്. ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്. പാളയത്തെ സര്‍വകലാശാല ആസ്ഥാനത്ത് നിന്നും ആരംഭിച്ച സംഘര്‍ഷം എംഎൽഎ ഹോസ്റ്റലിന്‍റെ മുന്നിലേക്ക് വരെ വ്യാപിച്ചിരുന്നു. സംഘര്‍ഷത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞു.

