പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് ആർഷോ രംഗത്തെത്തിയത്.
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കെ സുധാകാരൻ എംപിയുടെ 'വനവാസ' പരാമർശത്തിൽ ഇരു നേതാക്കളേയും പരിഹസിച്ച് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിടിച്ച് കൂട്ടിലാക്കി ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടാനാവശ്യമായ പ്രത്യേക കൂടിന്റെ പണി കെ സുധാകരൻ തുടങ്ങിയത്രം, കണ്ണിഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ കൂട്ടിൽ ഉണ്ടെന്നാണ് വിവരം- ആർഷോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് ആർഷോ രംഗത്തെത്തിയത്. തോല്‍വി സംഭവിച്ചാല്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്നും അങ്ങനെ പോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. 'വാക്ക് പാലിക്കുന്ന നേതാവ് ആണെങ്കില്‍ പോകേണ്ടി വരുമല്ലോ. അതില്‍ എനിക്ക് പ്രയാസമുണ്ട്. അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു', എന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ സതീശൻ പറഞ്ഞ വാക്ക് പാലിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞാൽ അത് നടപ്പിലാക്കണമല്ലോ എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന് 130 സീറ്റുകൾ വരെ കിട്ടുമെന്നും കെ സുധാകരൻ പ്രതീക്ഷ പങ്കുവച്ചു. യു ഡി എഫിന് ഭരണം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മുഖ്യമന്ത്രി എന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമാണെന്നും സുധാകരൻ പറഞ്ഞു.


