ഭർത്താവിനൊപ്പം ജോലി ചെയ്‍ത ഐപിഎസ് ഉദ്യോഗസ്ഥരെ നിയമസഹായത്തിനായി സമീപിച്ചെങ്കിലും എല്ലാവർക്കും ഭയമെന്നും ശ്വേത ഭട്ട്
ഗാന്ധിനഗര്‍: ഭരണകൂട ഭീകരതയ്‍ക്ക് ഇരയായി ജയിലിൽ അടയ്ക്കപ്പെട്ട തന്‍റെ ഭർത്താവിന് നിയമസഹായം നൽകാൻ പോലും കഴിയുന്നില്ലെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട്. ശ്വേതയ്ക്ക് പിന്തുണയുമായി അഹമ്മദാബാദിൽ എത്തിയ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാനോട് സംസാരിക്കുകയായിരുന്നു ശ്വേത ഭട്ട്.
ഭർത്താവിനൊപ്പം ജോലി ചെയ്‍ത ഐപിഎസ് ഉദ്യോഗസ്ഥരെ നിയമസഹായത്തിനായി സമീപിച്ചെങ്കിലും എല്ലാവർക്കും ഭയമാണ്. ഫോണിൽ പോലും ആരും സംസാരിക്കുന്നില്ല. ജയിലിലുള്ള ഭട്ടിനെ കാണാൻ അനുവദിക്കുന്നില്ല. അഹമ്മദാബാദിൽ മക്കളുമൊത്ത് ഭയപ്പാടോടെയാണ് കഴിയുന്നത്. കേരളം മാത്രമാണ് പിന്തുണ നൽകുന്നതെന്നും ശ്വേത പറഞ്ഞു.
കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ച ജാംനഗർ സെഷൻസ് കോടതി വിധിക്കെതിരെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. മുപ്പത് കൊല്ലം മുൻപ് നടന്ന കസ്റ്റഡി മരണ കേസിലാണ് ജാംനഗര്‍ ജില്ലാ കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് വിധിച്ചത്.
