അപകടത്തിൽ മരിച്ച ഷൈനിന്‍റെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോ സുജയനാഥൻ പറഞ്ഞു

തൃശൂര്‍: വാഹനാപകടത്തിൽ പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ടെന്നും ചതവുകളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും തൃശൂര്‍ സണ്‍ ആശുപത്രിയിലെ ഓര്‍ത്തോ സര്‍ജൻ ഡോ. സുജയനാഥൻ പറഞ്ഞു. ഷൈനിന്‍റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ മരിച്ച ഷൈനിന്‍റെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. ചെറിയ പൊട്ടലുകളായത് കൊണ്ട് കുറച്ച് ദിവസം കാത്തിരിക്കുന്നതിൽ പ്രശ്നമില്ല.

Add Asianetnews as a Preferred SourcegooglePreferred

ഷൈനിന്‍റെ അമ്മയുടെ ഇടുപ്പെല്ലിനാണ് പൊട്ടലുള്ളത്. അമ്മയുടെ തലയിലും പരുക്കുണ്ട്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അമ്മയുടെ അവസ്ഥയിൽ നിലവിൽ ശസ്ത്രക്രിയയുടെ ആവശ്യമില്ല. അമ്മയ്ക്ക് ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാൽ സംസ്കാരത്തിന് സ്ട്രച്ചറിൽ കൊണ്ട് പോകേണ്ടി വരു. ഷൈനിന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ശസ്ത്രക്രിയ നടത്തും. അതിനായി എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞാൽ ആറ് ആഴ്ച വിശ്രമം വേണ്ടി വരുമെന്നും ഡോ. സുജയനാഥൻ പറഞ്ഞു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മറിയ കാർമ്മലിനെയും രാവിലെ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി കണ്ടിരുന്നു. പിതാവിന്‍റെ മരണത്തിലുള്ള ദുഃഖം പങ്കുവച്ച താരം ഷൈനിന്‍റെ ചികിത്സാകാര്യങ്ങളും തിരക്കി. പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്കുശേഷമാകും ഷൈനിന്‍റെ സർജറിയെന്നും സഹോദരിമാർ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സന്ദർശനത്തിനുശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. 

വിദഗ്ധ ചികിത്സയ്ക്കായി ഷൈനിനെയും കുടുംബത്തെയും ഇന്നലെ രാത്രിയോടെ പ്രത്യേക ആംബുലൻസിൽ തൃശൂരിലെത്തിച്ചിരുന്നു. ഷൈനിന്‍റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്‍റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് തൃശ്ശൂർ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് ചാക്കോയുടെ സംസ്കാരം. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു.