Club Licence: സിവിൽ സർവ്വീസുകാർക്ക് ക്ലബ് ലൈസന്‍സ് നല്‍കണോ? ഇതര സംസ്ഥാനങ്ങളോട് വിവരം തേടി കേരളത്തിന്‍റെ കത്ത്
ഇത്തരത്തിൽ ലൈസൻസ് നൽകിയിട്ടുണ്ടോ എന്ന കേരളത്തിന്റെ കത്തിന് ഇതുവരെ സംസ്ഥാനങ്ങൾ മറുപടി നൽകിയിട്ടില്ല.
തിരുവനന്തപുരം: സിവിൽ സർവ്വീസുകാര്‍ക്ക് (Civil Servant) മാത്രമായി കുറഞ്ഞ നിരക്കിൽ ക്ലബ് ലൈസൻസ് (Club Licence) നൽകുന്നതിൽ മറ്റ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേരളം. ആയിരം രൂപയ്ക്ക് ലൈസൻസ് നൽകണമെന്ന ഐഎഎസ് അസോസിയേഷന്‍റെ നിവേദനത്തിലാണ് സർക്കാർ നീക്കം. ഐഎഎസ് - ഐപിഎസ് - ഐഎഫ്എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ കവടിയാറിലെ ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാറോട് കൂടി ക്ലബ് ലൈസൻസ് അനുവദിക്കണമെന്നാണ് സർക്കാരിന് മുന്നിലെ ആവശ്യം.
- Read Also : Police Atrocities : 'വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച', ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി
പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർക്ക് ക്ലബ് അനുവദിക്കുന്നത് പോലെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ലൈസൻസ് നൽകണമെന്നാണ് ആവശ്യം. ക്ലബ് ലൈസൻസിന് 25 ലക്ഷം രൂപയാണ് എക്സൈസ് വകുപ്പ് വാങ്ങുന്നത്. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ ക്ലബിന് ആയിരമായി കുറയ്ക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യമെത്തി. മറ്റ് സംസ്ഥാനങ്ങളിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കായി ക്ലബ് അനുവദിച്ചിട്ടുണ്ടോ, ലൈസൻസ് ഫീസിൽ ഇളവ് നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യത്തിൽ അഭിപ്രായം തേടാൻ ആണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും എക്സൈസ് കമ്മീഷണർ ഒരു മാസം മുമ്പ് കത്ത് നൽകിയെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല.