സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി
ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് സർക്കാർ പുതുക്കിയത്. ഒരു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയത്.
തിരുവനന്തപുരം: സിൽവര്‍ ലൈൻ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 11 ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാര്‍ ഓഫീസുകളിൽ ഓരോന്നിലും ചുമതലപ്പെടുത്തിയ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും ആണ് കാലാവധി പുതുക്കി നൽകിയത്
സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോൾ പിൻമാറിയെന്നും ആക്ഷേപങ്ങൾക്കിടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന സൂചന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വരുന്നത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിംഗ് വഴി അതിരടയാളമിടുന്നതിന് തീരുമാനിച്ചെങ്കിലും എതിര്‍പ്പ് വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം കെ റെയിലിനേയും സര്‍ക്കാരിനേയും കുഴക്കുന്നുണ്ട്. ഭൂവുടമകളെ വിശ്വാസത്തിലെത്ത് മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകൾ കെട്ടിടങ്ങൾ കൃഷി സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തി ആഘാതം കുറക്കാനുള്ള നടപടികളാണ് സര്‍വെയുടെ ലക്ഷ്യമെന്ന് കെ റെയിൽ അധികൃതരും വിശദീകരിക്കുന്നു. അതേസമയം, തുടർ നടപടിയിലേക്ക് നീങ്ങുമ്പോഴും താഴെ തട്ടിൽ പ്രതിഷേധം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്. മാത്രമല്ല കേന്ദ്രം ഇതുവരെ അനുകൂലനിലപാട് എടുത്തിട്ടുമില്ല.