പാമ്പ് കടിയേറ്റ് ചികിത്സയിൽ തുടരുന്ന അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നു. കുട്ടി കണ്ണുകൾ തുറക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി. കുട്ടി മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു. കുട്ടി കണ്ണുകൾ തുറക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ ആകുമെന്ന് പ്രതീക്ഷ.

ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാർ. അവരിൽ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരൻ അനോഷ് മാത്രം. ആൽജോയുടെ വേർപാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായി അനോഷിന്റെ മടങ്ങിവരവ്. അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന വാർത്ത നാടിനും വീടിനും ആശ്വാസമായി. ഇന്നലെ അങ്കമാലിയിലെ ആശുപത്രിയിലെത്തി അച്ഛൻ സിൽജോയും അമ്മ ജോൺസിയും അനോഷിനെ കണ്ടു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽ ജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്.