പൊലീസിനകത്ത് ശോഭ സുരേന്ദ്രൻ്റെ ഒറ്റുകാരനെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: തന്നോട് ഫോണിൽ വിളിച്ച് സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങിയെന്ന വാർത്തയോട് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പൊലീസ് ഉൾപ്പെടെ ശാസ്ത്രജ്ഞർ ഉൾപ്പെടെ ഒരുപാട് പേർ തനിക്ക് സുഹൃത്തുക്കളായി ഉണ്ട്. എന്റെ പ്രസംഗത്തിൽ പറഞ്ഞ പോലീസിനെ മാത്രം തിരഞ്ഞാൽ മതിയോ ആഭ്യന്തരമന്ത്രിയെന്നും അവർ ചോദിച്ചു. ശോഭ സുരേന്ദ്രന്റെ പൊലീസിലെ ഒറ്റുകാരനെ തേടുന്നതായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയതിലാണ് പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്. കേരള പൊലീസിൽ 60 ശതമാനം പേരും നരേന്ദ്ര മോദിയുടെ ഫാൻസാണെന്നും ശോഭ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം. പൊലീസ് ഇൻ്റലിജൻസാണ് ഇത് സംബന്ധിച്ച് അന്വേഷിക്കുന്നത്.

ഇതിനിടെ സിപിഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ ബിജെപി മാർച്ചിനിടെ, ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരനെ കണ്ടെത്താൻ ബിജെപിയും അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ പുറകിൽ നിന്നായിരുന്നു ജസ്റ്റിന്റെ തലയ്ക്ക് അടിയേറ്റത്. മാസ്‌ക് ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജസ്റ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബിജെപി നേതാക്കളുടെ പക്കലുണ്ട്. ബിജെപി നേതാവിനെ തിരഞ്ഞു പിടിച്ച് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ സിപിഎം അനുഭാവിയാണെന്നാണ് ബിജെപിക്കാരുടെ സംശയം.

YouTube video player