പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്നും തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്നും ചാണ്ടി ഉമ്മൻ 

കോട്ടയം: സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സോളാർ ലൈംഗിക ആരോപണത്തിലെ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 

എന്നാൽ സോളാർ കേസ് അടഞ്ഞ അധ്യായമാണെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നുമാണ് പികെ കുഞ്ഞാലിക്കുട്ടി പറയുന്നത്. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറിൽ ആണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സോളാർ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

Also Read: ബാങ്ക് തട്ടിപ്പിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പ്രേരിതം, തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണം: എംവി ഗോവിന്ദൻ

അതേസമയം സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എൽഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജൻ കൂട്ടിചേർത്തു. ഇടതുമുന്നണിയേയും സർക്കാരിനെയും പ്രശ്നത്തിലാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്