മെസി തട്ടിപ്പ് മറയ്ക്കാൻ വേണ്ടി ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. രാഷ്ട്രീയ- മാധ്യമ ശുദ്ധീകരണം ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടി ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മെസി തട്ടിപ്പ് മറച്ചുവെക്കാനാണെന്ന് തനിക്കെതിരായ ഭൂമി വില്പന ആരോപണം ഉന്നയിക്കുന്നത്. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്നും ബിപിഎൽ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുറെ നാളായി ഈ ആരോപണങ്ങള്‍ താൻ നേരിടുന്നുണ്ട്. തന്നെക്കുറിച്ച് നുണ പറഞ്ഞതുകൊണ്ട് അവര്‍ രക്ഷപ്പെടാൻ പോകുന്നില്ല. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ല. തന്നെ ടാര്‍ഗറ്റ് ചെയ്യാൻ നോക്കിയാൽ അത് നടക്കില്ല. നുണപ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ശബരിമല, എക്സാലോജിക്, മെസി തട്ടിപ്പുകള്‍ നമ്മള്‍ കണ്ടു. കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയിൽ കറപുരണ്ട മാധ്യമദല്ലാളൻമാരുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയ- മാധ്യമ ശുദ്ധീകരണം ആവശ്യമാണ്.
പിഎം ശ്രീ വിവാദം ശബരിമല സ്വര്‍ണ കൊള്ള മറച്ചുപിടിക്കാൻ
ശബരിമല സ്വര്‍ണക്കൊളിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പിഎം ശ്രീയിൽ ഇപ്പോഴുണ്ടാക്കുന്ന വിവാദമെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. പിഎം ശ്രീ വിവാദം ശബരിമല വിവാദങ്ങള്‍ വഴിതിരിക്കാനാണ്. പിഎം ശ്രീ പദ്ധതി വായിച്ചു നോക്കിയാൽ കാര്യങ്ങൾ വ്യക്തമാണ്. അഞ്ചുവര്‍ഷം അത് നടപ്പാക്കാതെ വെച്ചു. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. ഏറ്റവും ഒടുവിൽ ഒപ്പുവച്ചിട്ട് പരസ്പരം സിപിഎം-സിപിഐ പഴിചാരൽ നടക്കുകയാണ്. ശബരിമല കൊള്ളയിൽ മന്ത്രി വിഎൻ വാസവന്‍റെ രാജി ആവശ്യപ്പെടും. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം തുടരും. ജനശ്രദ്ധതിരിക്കാനാണ് അതിദാരിദ്ര്യനിർമ്മാണമെന്ന ക്രെഡിറ്റ് എടുക്കാൻ നോക്കുന്നത്. കേരളത്തിൽ കേന്ദ്രപദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ്. ലോകബാങ്ക് കണക്ക് പ്രകാരംകഴിഞ്ഞ പത്തുകൊല്ലം കൊണ്ട് 17 ഇന്ത്യക്കാർ അതിദാരിദ്യത്തിൽ നിന്നും പുറത്തുവന്നു. കേരളത്തിൽ പുറത്തുവന്നത് 2.72 ലക്ഷം മാത്രമാണ്. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയാണിത്.പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികൾ വഴിയാണ് ദാരിദ്ര്യനിർമ്മാർജനം സാധ്യമായത്. 99ശതമാനവും നരേന്ദ്രമോദിയുടെ പദ്ധതികളാണ്.



