ഇ ടി എസ് ബിയിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. സർക്കാരിൻ്റെ കെടുകാര്യസ്ഥതയെന്നാണ് വിമർശനം.
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് പണമെത്തിയതോടെ ശമ്പള പെൻഷൻ വിതരണത്തിനുള്ള പ്രതിസന്ധി തീര്‍ന്നെങ്കിലും ട്രഷറിയിലെ സാങ്കേതിക തടസം കാരണം ഒരുവിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ട്രഷറിയിൽ നിന്ന് പാസാക്കിയ ശമ്പള ബില്ല് ആദ്യം എത്തുന്ന ഇടിഎസ്ബി അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്താത്തതാണ് തടസം. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രസ്താവനയിറക്കി.
ഓവര്‍ ഡ്രാഫ്റ്റിലോടി പ്രവര്‍ത്തനം പ്രതിസന്ധിയിലായ ട്രഷറിക്ക് താൽക്കാലിക ആശ്വാസമായാണ് കേന്ദ്രത്തിൽ നിന്ന് പണമെത്തിയത്. 2736 കോടി നികുതി വിഹിതവും ഐജിഎസ്ടി വിഹിതവും അടക്കം നാലായിരം കോടി കിട്ടിയതോടെ ശമ്പളവും പെൻഷനും മുടക്കം വരാതെ കൊടുക്കാവുന്ന സ്ഥിതിയായി. എന്നിട്ടും സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ആദ്യ പ്രവര്‍ത്തി ദിവസം ശമ്പളം ലഭിച്ചില്ല. ട്രഷറിയിൽ നിന്ന് പാസാക്കിയ ശമ്പള ബില്ല് ആദ്യം എത്തുന്നത് ഇടിഎസ്ബി അക്കൗണ്ടിലേക്കാണ്. അവിടെ നിന്നാണ് ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇടിഎസ്ബിയിലേക്ക് പണം എത്താനെടുത്ത സാങ്കേതിക തടസമാണ് ശമ്പള വിതരണം വൈകിയതിന് കാരണമെന്നാണ് ട്രഷറി ഡയറക്ടറേറ്റിന്റെ വിശദീകരണം. പെന്‍ഷന്‍ വിതരണത്തേയും ഇത് ബാധിച്ചിട്ടുണ്ട്.
അതേസമയം, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പള വിതരണം വൈകിയതിന് കാരണമെന്ന് കുറ്റപ്പെടുത്തി സെക്രട്ടറിയേറ്റ് ആക്ഷന്‍ കൌണ്‍സില്‍ പ്രസ്താവനയിറക്കി. അഞ്ചര ലക്ഷം ജീവനക്കാരും ആറ് ലക്ഷത്തോളം പെൻഷൻകാരുമാണ് സംസ്ഥാനത്ത് ഉള്ളത്. കേന്ദ്രത്തിൽ നിന്ന് പണമെത്തിയതോടെയാണ് ഓവര്‍ ഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരയറിയത്. കിട്ടിയ തുക അത്രയും എടുത്ത് ശമ്പളവും പെൻഷനും അനുവദിച്ചാൽ വീണ്ടും ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകും. ഒന്ന് രണ്ട് ദിവസത്തേക്കെങ്കിലും ഇതൊഴിവാക്കുന്നതിന് മനപൂര്‍വ്വം അക്കൗണ്ട് മരവിപ്പിച്ചതാണെന്നാണെന്നാണ് വിവരം.
