സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത സുജിത് ദാസിന് ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമനം നൽകി
തിരുവനന്തപുരം: സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ എസ്‌പി സുജിത് ദാസിന് പുതിയ നിയമനം. ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായാണ് അദ്ദേഹത്തെ നിയമിച്ചത്. എഡിജിപി എം.ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്.
മലപ്പുറം എസ്‌പി ക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പിവി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചത്. പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തുവിട്ടു. പിന്നാലെയായിരുന്നു സസ്പെൻഷൻ. ഐ ജി ശ്യാം സുന്ദർ വകുപ്പതല അന്വേഷണം നടത്തി. കേസിലെ സാക്ഷി പിവി അൻവർ ഇതേവരെ മൊഴി നൽകാൻ എത്തിയില്ല. ഈ സാഹചര്യത്തിൽ സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതിനാൽ ഇനി നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം.
