ക്രിസ്ത്യൻ വിവാഹങ്ങൾ പള്ളിയിൽ നടത്താം; നോമ്പുകാലത്ത് പാർസൽ സമയം നീട്ടി
കടകളിൽ സൂക്ഷിച്ച സിമന്റ് സംരക്ഷിക്കാൻ കടകൾ തുറക്കാൻ സൗകര്യം ഒരുക്കും. ക്വാറികൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാനും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താനും അനുമതി.
തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളികളിൽ വിവാഹം നടത്താൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കരുത് എന്ന നിർദ്ദേശം പാലിച്ച് പള്ളികളിൽ വിവാഹം നടത്താൻ ആണ് അനുമതി. നോമ്പുകാലത്ത് ഹോട്ടലുകളിലെ പാർസൽ സർവീസ് സമയം നീട്ടിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി 10 മണി വരെ പാർസൽ നൽകാം. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം ഈ ഘട്ടത്തിൽ ആകാവുന്നതാണ്.
നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ സിമന്റ്, മണൽ, കല്ല് തുടങ്ങിയവ കിട്ടാൻ പ്രയാസമുണ്ട്. അതുകൊണ്ട് ക്വാറികൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ ഖനനം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശം അനുവദിച്ച് അനുമതി നൽകും. കടകളിൽ സൂക്ഷിച്ച സിമന്റ് സംരക്ഷിക്കാൻ കടകൾ തുറക്കാൻ സൗകര്യം ഒരുക്കും. തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താനും അനുമതി നൽകി. അഞ്ച് പേരുൾപ്പെട്ട ടീമിനാണ് അനുമതി. 60 വയസിന് മുകളിലുള്ളവർ മേയ് മൂന്നുവരെ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിദേശത്ത് അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്തരത്തിൽ മരുന്നെത്തിക്കാൻ കൊറിയർ സർവീസ് ലഭ്യമാക്കാമെന്ന് ഡിഎച്ച്എൽ കൊറിയർ കമ്പനി നോർക്കാ റൂട്ട്സിനെ അറിയിച്ചിട്ടുണ്ട്. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസിലെത്തിച്ചാൽ ഡോർ ടു ഡെലിവറിയായി എത്തിക്കും. റെഡ്സോൺ ഒഴികെയുള്ള ജില്ലകളിൽ കമ്പനി രണ്ട് ദിവസത്തിനകം ഓഫീസ് തുറക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.