ഉത്ര വധക്കേസ്; സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
നിയമപരമായ ബാധ്യതയാണ് താൻ നിറവേറ്റുന്നതെന്നും മോഹൻ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക്കൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു.
കൊല്ലം: ഉത്ര വധക്കേസിൽ (Uthra murder case) പ്രതി സൂരജിന്റെ (Sooraj) വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (Special public prosecutor) ജി മോഹൻരാജ് (G Mohanraj). നിയമപരമായ ബാധ്യതയാണ് താൻ നിറവേറ്റുന്നതെന്നും മോഹൻ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക്കൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു.
താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്ക്ക് വേണ്ടി വാദിച്ചിട്ടില്ല, ഇതാദ്യമായാണ് അങ്ങനെ വാദിക്കുന്നതെന്നാണ് മോഹൻ രാജ് ഇന്നലെ കോടതിയിൽ പറഞ്ഞത്. വൈകാരികമായ ഒരു തലത്തിനപ്പുറം നിയമപരമായ ബാധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്. വധശിക്ഷയുടെ ശരിതെറ്റുകളെക്കുറിച്ചോ വധശിക്ഷ പരിഷ്കൃതമാണോ എന്ന ചിന്തയോ തുടങ്ങി തന്റെ വ്യക്തിപരമായ യാതൊരു അഭിപ്രായവും ഇതിലില്ല. പൊതുസമൂഹത്തിന്റെ കളക്ടീവായിട്ടുള്ള ഒരാവശ്യം, അതാണ് പ്രധാനം. ഈ കേസിൽ പൊലീസിന്റെ അന്വേഷണം തുടക്കം മുതൽ മികച്ചതാണ്. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടും കൂടി അന്വേഷണം നടന്നിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ അന്വേഷണം മോശമാണെന്ന് പറയാൻ കഴിയില്ല. മോഹൻ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ അറിയാം....
അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇനി സൂരജിന് എന്ത് ശിക്ഷയാകും വിധിക്കുക എന്ന് മാത്രമേ അറിയാനുള്ളൂ. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഏറ്റവുമൊടുവിലും കോടതിയിൽ വാദിച്ചത്. അടൂരിലെ സൂരജിൻ്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
Read Also: കേരളത്തെ കരയിച്ച ആ കൊടും കുറ്റവാളിക്ക് ശിക്ഷ എന്ത്?