കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നു. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ 

തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്.

Read More: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി വിമർശിച്ചു. കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നം ഉണ്ടെന്നും തുറന്ന് പറയുകയാണ് ധനമന്ത്രി.

Read More: 'ശ്വാസം മുട്ടിക്കുന്നു, കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളി'; കടുംവെട്ടിനെതിരെ ഒന്നിക്കണമെന്ന് ധനമന്ത്രി

നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന അരോപണവുമായി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണെന്നും എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10000 കോടിയുടെ ക്കുറവ് ഉണ്ടായെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്