തലസ്ഥാനത്ത് സമര നിയന്ത്രണം; ലീഗ് എംഎൽഎമാർക്കെതിരെ കേസ്, വേണ്ടിവന്നാല്‍ ലംഘിക്കുമെന്ന് പ്രതിപക്ഷം
കൊവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങളില്‍ പത്തു പേരില്‍ കൂടുതല്‍ പാടില്ലെന്ന് സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങളില്‍ പത്തു പേരില്‍ കൂടുതല്‍ പാടില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് സമരം നടത്തിയ ലീഗ് എംഎൽഎമാർക്കെതിരെ കേസെടുത്തു. അതേസമയം വേണ്ടി വന്നാൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് എംകെ മുനീർ പറഞ്ഞു.
തലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും സമരങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. സാമൂഹ്യഅകലമൊന്നും പാലിക്കാതെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ തന്നെ സമരങ്ങൾക്ക് നേതൃത്വം നൽകി. തലസ്ഥാനത്തെ സ്ഥിതി മോശമാക്കാനുള്ള ബോധപൂർവ്വമായ ശ്രമം തന്നെ നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് സമരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള തീരുമാനമെടുത്തത്.
നിയന്ത്രണങ്ങൾ നിലനിൽക്കെ പ്രവാസി പ്രശ്നത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൻറെ പേരിലാണ് ലീഗ് എംഎൽഎമാർക്കെതിരെ കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.
അതേ സമയം കേസിലും പ്രോട്ടോക്കാളിലും വിവേചനം ഉണ്ടെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ടിപി വധക്കേസ് പ്രതിയായ പികെ കുഞ്ഞനന്തൻറെ ശവസംസ്ക്കാര ചടങ്ങിൽ പ്രോട്ടോക്കാൾ ലംഘനം ഉണ്ടായിട്ടും കേസ് എടുത്തില്ലെന്നാണ് സർക്കാറിനെതിരെ പ്രതിപക്ഷ ആരോപണം.