കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഒത്തു തീര്‍പ്പിന് വിളിച്ചെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പൊലീസ് മൊഴിയെടുക്കാന്‍ വൈകിയെന്നും ആക്ഷേപമുണ്ട്.
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന വിദ്യാർത്ഥിയെ മഫ്തിയില്‍ വന്ന പൊലീസുകാരനാണ് ക്രൂരമായി മര്‍ദിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്. കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് നാഭിക്കുള്‍പ്പെടെ ചവിട്ടിയത്. സംഭവത്തിന് ശേഷം എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഒത്തു തീര്‍പ്പിന് വിളിച്ചെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പൊലീസ് മൊഴിയെടുക്കാന്‍ വൈകിയെന്നും ആക്ഷേപമുണ്ട്.
സംഭവം നടന്ന ദിവസം കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ലാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് ക്രൂര മര്‍ദനമേറ്റത്. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദ്ദിച്ചവരില്‍ എടവണ്ണ സ്റ്റേഷനിലെ പൊലീസുകാരനും ഉണ്ടെന്ന് പിതാവ് ബി അയൂബ് പറയുന്നു. സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തെങ്കിലും മൊഴിയെടുക്കാന്‍ വൈകി എന്നും കുടുംബം പറയുന്നു.
