മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ശക്തം
മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്.
മേഖലയിലെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു. നിലമ്പൂർ -കരുളായി റോഡിൽ ഗതാഗതം മുടങ്ങി. നിലമ്പൂരിൽ മഴയിൽ ഗവൺമെന്‍റ് യു പി സ്കൂളിന്‍റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്നത്. ആളപകടമില്ലാത്തത് ഭാഗ്യമായി.
കോഴിക്കോട് കൂടരഞ്ഞി മേഖലയിലാണ് കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നത്. കൂടരഞ്ഞി കരിങ്കുറ്റിയിൽ തെങ്ങ് കടപുഴകി വൈദ്യുതി പോസ്റ്റ് തകർന്നു. വൈദ്യുതി പോസ്റ്റ് വീണത്ത് അറിയാതെ എത്തിയ ഓട്ടോറിക്ഷ വെദ്യുതി പോസ്റ്റിൽ ഇടിച്ചു കയറിയത്. ആർക്കും പരിക്കില്ലെന്നാണ് വിവരം.
അതേസമയം ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. തുടക്കത്തിൽ തെക്കൻ ജില്ലകളിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം, ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
