സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കാൻ സാധ്യത. സ്ഥാനാർത്ഥിയായാൽ കെപിസിസി അധ്യക്ഷ ചുമതല കൈമാറും, പകരം കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരിൽ ആരെക്കെങ്കിലുമാകും ചുമതല കൈമാറുകയെന്ന് സൂചന
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽവീണ്ടും സ്ഥാനാർത്ഥിയായാൽ അധ്യക്ഷ ചുമതല മറ്റൊരാൾക്ക് കൈമാറും. അങ്ങനെയെങ്കിൽ താത്കാലിക അധ്യക്ഷന്റെ നേതൃത്വത്തിലാകും കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. ദില്ലിയിൽ നടന്ന ചർച്ചകളിൽ സണ്ണി ജോസഫിനെ പേരാവൂരിൽ വീണ്ടും പോരിനിറക്കുമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. കെ പി സി സി അധ്യക്ഷന്‍റെ ചുമതലയിലേക്ക് കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതാക്കളുടെയും സജീവ പരിഗണനയിലുള്ളത്. സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങിയാൽ പാർട്ടിയെ നയിക്കാൻ പരിചയസമ്പന്നരായ നേതാക്കൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതോടൊപ്പം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശവും പാർട്ടിയിൽ ശക്തമാണ്. വരും ദിവസങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റി കൂടി ചേരുന്നതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലും നേതൃമാറ്റത്തിലും അന്തിമ തീരുമാനമുണ്ടാകും. സമുദായ സംഘടനകളുമായുള്ള അടുപ്പം കൂടി കണക്കിലെടുത്താകും തീരുമാനം. ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും ചുമതലാ കൈമാറ്റം.
വിശദവിവരങ്ങൾ
സണ്ണി ജോസഫ് അടക്കമുള്ള ഭൂരിപക്ഷം സിറ്റിങ് എം എൽ എമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പേരാവൂരിൽ സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുമ്പോള്‍ കെ പി സി സി അധ്യക്ഷ ചുമതല കൈമാറേണ്ടി വരും. നേരത്തെ കെ പി സി സി അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് പ്രവര്‍ത്തക സമിതി അംഗവും എം പിയുമായ കൊടിക്കുന്നിൽ സുരേഷ്. നിയമസഭയിലേയ്ക്ക് മത്സരിക്കാൻ കൊടിക്കുന്നിലിനും താല്‍പര്യമുണ്ടെങ്കിലും എം പിമാരെ മത്സരിപ്പിക്കേണ്ടെന്നതാണ് പൊതുധാരണ. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫിന്‍റെ പേരും കെ പി സി സി അധ്യക്ഷ ചുമതലയിലേയ്ക്ക് പരിഗണിക്കേണ്ടവരെക്കുറിച്ചുള്ള ചര്‍ച്ചകളിലുണ്ട്. സമുദായ സംഘടനകളുമായുള്ള അടുപ്പം കൂടി കണക്കിലെടുത്താകും തീരുമാനം. ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും ചുമതലാ കൈമാറ്റം.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ നയിക്കാൻ ഏതെങ്കിലും ഒരു നേതാവിനെ നിയോഗിക്കില്ല. കൂട്ടായ നേതൃത്വമാകും നയിക്കുക. എന്നാൽ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയുടെ പേരാണ് സംസ്ഥാനത്തെ നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റിയോട് സ്ഥാനാര്‍ഥികളുടെ പേര് നിര്‍ദ്ദേശിക്കാൻ കെ പി സി സി തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച ചേരും. ഓരോ ജില്ലയിലെ നേതാക്കളുടെയും അഭിപ്രായം തേടും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഓരോ ജില്ലയിലെയും കോര്‍ കമ്മിറ്റി അംഗങ്ങള്‍, എം എൽ എമാര്‍ എന്നിവരടക്കമുള്ള നേതാക്കളെ വെവ്വേറേ കെ പി സി സി നേതൃത്വം കാണും.


