'ചട്ടപ്രകാരം എല്ലാ അനുമതികളും വാങ്ങിയിരുന്നു'; ലുലു മാളിനെതിരായ ഹർജികൾ തള്ളി സുപ്രീംകോടതി
ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ എന്നിവയിൽ നിന്ന് ചട്ടപ്രകാരം പാലിക്കേണ്ട ദൂരം പാലിക്കാതെയാണ് മാൾ നിർമിച്ചത് എന്നാണ് ഹർജിക്കാരന്‍റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്
ദില്ലി: തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. പരിസ്ഥിതി ക്ലിയറൻസ് നൽകിയതിലും തീരരദേശ നിയമം ലംഘിച്ചുമാണ് തിരുവനന്തപുരം ലുലു മാൾ നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹർജിയാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. വിവിധ ഘട്ടങ്ങളിൽ എല്ലാ അനുമതികളും മാളിന് ലഭിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് നീരീക്ഷിച്ചു.
ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ എന്നിവയിൽ നിന്ന് ചട്ടപ്രകാരം പാലിക്കേണ്ട ദൂരം പാലിക്കാതെയാണ് മാൾ നിർമിച്ചത് എന്നാണ് ഹർജിക്കാരന്‍റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. മാള്‍ നിർമ്മാണത്തിന് ക്രമവിരുദ്ധമായാണ് അനുമതി നൽകിയതെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വലിപ്പമുള്ള നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി അഘാത കമ്മിറ്റിക്ക് അനുവാദം ഇല്ലെന്നുള്ളതായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന വാദം.
ഇതിന് മുകളിലുള്ള നിർമ്മാണമാണ് ലുലു മാളിന്‍റേതെന്നും അതിനാൽ കേന്ദ്ര സർക്കാർ ആയിരുന്നു അനുമതി നൽകേണ്ടിയിരുന്നത് എന്നും ഹർജിക്കാർക്കാരൻ എം കെ സലീമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരിജിത്ത് പ്രസാദും, അഭിഭാഷകൻ സുവിദത്ത് സുന്ദരവും വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി ചട്ടപ്രകാരമം എല്ലാ അനുമതികളും മാൾ അധികൃതർ വാങ്ങിയിരുന്നുവെന്ന് നിരീക്ഷിച്ചു. ഇത്തരം പൊതു താത്പര്യ ഹർജി വ്യവസായം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ലുലു മാളിനായി മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, വി ഗിരി, അഭിഭാഷ്കൻ ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിരുവനന്തപുരത്ത് ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വര്‍ഷം ജൂണ്‍ എത്തിയപ്പോള്‍ തന്നെ മാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടിരുന്നു. അതേസമയം, അന്താരാഷ്ട്ര ചോക്ലേറ്റ് ബ്രാന്‍ഡുകളടക്കം പങ്കെടുക്കുന്ന ചോക്ലേറ്റ് ഫെസ്റ്റിന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം തുടക്കമായി. ലുലു ബിഗ് ചോക്കോ ഡെയ്സ് എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഓഗസ്റ്റ് 21 വരെയാണ് ഫെസ്റ്റ്.
പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ ഗ്യാലക്സി അവതരിപ്പിയ്ക്കുന്ന ലുലു ബിഗ് ചോക്കോ ഡെയ്സ് ഫെറെറോ റോഷെ, കിറ്റ് കാറ്റ് എന്നീ ബ്രാന്‍ഡുകളുമായി ചേര്‍ന്നാണ് നടത്തുന്നത്. ഗ്യാലക്സി, ഫെറെറോ റോഷെ, കിറ്റ് കാറ്റ്, കാഡ്ബറി, സ്നിക്കേഴ്സ്, ന്യൂട്ടെല്ല തുടങ്ങി ലോക പ്രശസ്തമായ നൂറിലേറെ ബ്രാന്‍ഡുകള്‍ വ്യത്യസ്ത ചോക്ലേറ്റുകളും, ഫ്ലേവറുകളുമായി ബിഗ് ചോക്കോ ഡെയ്സില്‍ പങ്കെടുക്കുന്നുണ്ട്. ചോക്ലേറ്റ് മിഠായികള്‍, കേക്കുകള്‍, ചോക്ലേറ്റ് പുഡ്ഡിംഗ്, ചോക്ലേറ്റ് ഷെയ്ഖ്, ചോക്ലേറ്റ് ഫില്ലിംഗുള്ള പലഹാരങ്ങള്‍, ഡോനട്ടുകള്‍ ഉള്‍പ്പെടെ വൈവിധ്യം നിറഞ്ഞ ചോക്ലേറ്റ് വിഭവങ്ങളും ബിഗ് ചോക്കോ ഡെയ്സിന്‍റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുണ്ട്.
വൈറലായി 'ദേവദൂതർ പാടി..', ലുലു മാളിൽ ആടി ചാക്കോച്ചൻ; ചിത്രങ്ങൾ