ഹര്‍ജി വൈകിയതെന്ത് ? ചോദ്യമുയര്‍ത്തി സുപ്രീംകോടതി; പശ്ചിമഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിനെതിരായ ഹര്‍ജി തള്ളി
2018 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് 2020 തിലാണ് ഹര്‍ജിയെത്തിയത്. എന്നാലിതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു.
ദില്ലി : പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്ററിസ് യുയു ലളിത് അറിയിച്ചു. കേരളത്തിൽ നിന്നുള്ള കര്‍ഷക ശബ്ദം എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹര്‍ജി നൽകിയത്. സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കര്‍ഷക നിലനിൽപ്പിനെയും കാര്യമായി ബാധിക്കുമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഗാഡ്ഗിൽ നിര്‍ദ്ദേശങ്ങൾ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.
2018 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് 2020 തിലാണ് ഹര്‍ജിയെത്തിയത്. എന്നാലിതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഹര്‍ജി നൽകാൻ ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിഷയത്തിൽ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹര്‍ജി നൽകിയതെന്നും അതിലാണ് വൈകിയതെന്നും ഹര്‍ജിക്കാര്‍ മറുപടി നൽകി. എന്നാലിത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോൾ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോൾ ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.