മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: എഫ്ഐആർ ഗുരുതരം, സുരേഷ് ഗോപിക്ക് നിർണായകം; മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും
കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്
കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐ ആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് തിങ്കളാഴ്ച നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേസും വാദവും
കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപിയുടെ ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസില്‍ ആദ്യം 354 എയും 1, 4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെയുള്ള സ്പര്‍ശനം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354 -ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.
അതിനിടെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത ജനുവരി 17 ന് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും എന്നതാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മോദി വരുമെന്ന് ബി ജെ പി സംസ്ഥാന നേതാക്കൾ ഉറപ്പ് പറയുകയാണ്. പ്രധാനമന്ത്രി എത്തിയാലുള്ള സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട‍്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചിരുന്നു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ശേഷമാകും അന്തിമ തീരുമാനം.