കേന്ദ്രമന്ത്രി സുരേഷ് ഗോപി സി.പി.എം നേതാവായ തോട്ടത്തിൽ രവീന്ദ്രന്റെ വീട്ടിൽ സന്ദർശനം നടത്തിയതിനെ തുടർന്നുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി തോട്ടത്തിൽ രവീന്ദ്രൻ.
കോഴിക്കോട് : കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി, വീട്ടിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ. സുരേഷ് ഗോപിയുമായി നേരത്തെ തന്നെ അടുപ്പമുണ്ടെന്നും നടന്നത് വ്യക്തിപരമായ സന്ദർശനം മാത്രമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിക്കുന്നു. ബിജെപിയിൽ പോകുമെന്ന വിമർശനം തോട്ടത്തിൽ രവീന്ദ്രൻ തള്ളി. താൻ ഇപ്പോഴും എപ്പോഴും സിപിഎം ആണെന്നും പ്രചാരണത്തിന് പിന്നിൽ വ്യക്തി വിരോധവും, മറ്റു താല്പര്യങ്ങളുമാണെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ 12ാം വാർഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായാണു സുരേഷ് ഗോപി കോഴിക്കോട്ടെ തോട്ടത്തിൽ രവീന്ദ്രന്റെ വസതിയിലെത്തിയതെന്നാണ് ബിജെപി വിശദീകരണം. രവീന്ദ്രന്റെ സമയം ചോദിച്ച് ഉറപ്പാക്കിയാണു വീട്ടിലേക്കു പോയതെന്നാണു ബിജെപി നേതൃത്വം പറയുന്നത്. സന്ദർശനത്തിനിടെ തോട്ടത്തിൽ രവീന്ദ്രൻ സുരേഷ് ഗോപിയെ സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.


