അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
കഴിഞ്ഞ 18 ന് പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്.
കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. നാലര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. ആരോഗ്യ നിലയിൽ അടുത്ത രണ്ട് ദിവസം നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കുഞ്ഞിന് വിദഗ്‍ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അക്രമം നടന്ന നാലാം ദിവസമാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്. രാവിലെ 9.30 ഓടെ തുടങ്ങിയ ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൂർത്തിയായത്. ഓക്സിജന്‍ സഹായത്തോടെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. ആ
അച്ഛന്‍റെ ക്രൂരത വേദനാജനകമാണെന്നും കുഞ്ഞിന് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു. അങ്കമാലിയിൽ കുട്ടി താമസിച്ചിരുന്ന വീട് സന്ദർശിച്ച വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി അമ്മക്ക് നേരെ അക്രമം ഉണ്ടോ എന്ന്പരിശോധിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ 18 ന് പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ കുഞ്ഞിനെ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതി ഷൈജു തോമസ് നിലവിൽ റിമാൻഡിലാണ്.