പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.

രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.