ആളയാറിൽ നിന്ന് അധികജലം എടുക്കൽ; പ്രതിഷേധം ആവർത്തിച്ച് കോൺഗ്രസ്, പ്രശ്നം സർക്കാർ ഗൗരവമായി കാണുന്നില്ല
ചിറ്റൂർ മേഖലയെ വരൾച്ചയിലേക്ക് നയിക്കുന്ന പദ്ധതിയെ സർക്കാർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു
പാലക്കാട് : തമിഴ്നാട് നടപ്പിലാക്കുന്ന ഒട്ടൻഛത്രം പദ്ധതിയെ കേരളം ഗൗരവമായി കാണുന്നില്ലെന്ന് ആരോപണം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പോലും പറമ്പിക്കുളം ആളിയാർ കരാർ ലംഘനം കേരളം ഉന്നയിച്ചില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ആളിയാർ അണക്കെട്ടിൽ നിന്നും 120 കി.മീ. അകലെയുള്ള ഒട്ടൻഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് പദ്ധതിയിടുന്നത്. എന്നാൽ, ആളിയാറിനും ഒട്ടൻ ഛത്രത്തിനുമിടയിൽ മറ്റ് രണ്ട് ഡാമുകൾ കൂടിയുണ്ട്. തിരുമൂർത്തി ഡാമും അമരാവതി ഡാമും. ഇവയിൽ നിന്ന് വെള്ളമെടുക്കാതെയാണ് തമിഴ്നാട് ആളിയാറിനെ ആശ്രയിക്കുന്നത്.
ഇത് കേരളത്തിന് അർഹതപ്പെട്ട ജലം കിട്ടാതെയാക്കും എന്നാണ് വിമർശകരുടെ വാദം.ചിറ്റൂർ മേഖലയെ വരൾച്ചയിലേക്ക് നയിക്കുന്ന പദ്ധതിയെ സർക്കാർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.
പ്രളയ ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത് എന്ന മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ വാദത്തേയും നേതാക്കൾ വിമർശിച്ചു.വേനൽകാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനിർത്താനും ചിറ്റൂർ മേഖലയിൽ രണ്ടാംവിളയിറക്കാനും ആളിയാറിലെ ജലം അനിവാര്യാണ്. രണ്ടും മുടങ്ങുമെന്നാണ് നിലവിലെ പ്രധാന ആശങ്ക.