'തമിഴ്നാട്ടിലേക്ക് വരൂ'; 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്സിന് ഔദ്യോഗിക ക്ഷണം
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ ക്ഷണം.
കൊച്ചി: കേരളവുമായുള്ള 3500 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ കിറ്റെക്സിനെ ക്ഷണിച്ച് കൊണ്ട് തമിഴ്നാട് സർക്കാർ ഓദ്യോഗികമായി കത്ത് അയച്ചതായി എംഡി സാബു എം ജേക്കബ്. സൗജന്യ ഭൂമിയടക്കമുള്ള ഒട്ടനവധി ആനുകൂല്യങ്ങൾ നൽകാമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുമെന്ന് അറിയിച്ചിട്ട് 3 ദിവസമായിട്ടും സർക്കാരിൽ നിന്ന് ആരും വിളിച്ചില്ലെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
കേരളവുമായുള്ള 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പിനെ ക്ഷണിച്ച് കൊണ്ട് തമിഴ്നാട് വ്യവസായ വകുപ്പാണ് കത്ത് നൽകിയത്. വൻ ആനുകൂല്യങ്ങൾ നൽകുമെന്നാണ് വാഗ്ദാനം. തമിഴ്നാട് കൂടാതെ മറ്റ് 5 സംസ്ഥാനങ്ങളും കിറ്റെക്സിനെ സമീപിച്ചിട്ടുണ്ടെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളുമായി സഹകരിക്കണോയെന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. ഇന്ത്യയിൽ വ്യവസായങ്ങൾക്ക് സഹായവും ആനുകൂല്യങ്ങളും നൽകാത്ത ഏക സംസ്ഥാനം കേരളമാണെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. അതിനാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona