നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയില്‍ പരേഡ് നടത്തണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം

മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകീട്ട് 3ന് കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയല്‍ പരേഡ് നേരത്തെ നടത്തിയിരുന്നു. എന്നാൽ എല്ലാ സാക്ഷികള്‍ക്കും അന്ന് തിരിച്ചറിയില്‍ പേരഡില്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ താമിര്‍ ജിഫ്രിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഈ സാഹചര്യത്തില്‍ നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയില്‍ പരേഡ് നടത്തണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം എറണാകുളം സി ജെ എം കോടതി അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്