തൃശൂര്‍ മണത്തലയിൽ റോഡ് വിണ്ട് കീറിയത് മറയ്ക്കുന്നതിനുവേണ്ടി ഒഴിച്ച ടാറാണ് മഴയിൽ ഒഴുകി വീട്ടിലെത്തിയത്. അക്കരപ്പറമ്പിൽ അശോകനും കുടുംബവും ആണ് കരാർ കമ്പനിയുടെ ടാർപൂശലിൽ പ്രതിസന്ധിയിലായത്.

തൃശൂര്‍:

Add Asianetnews as a Preferred SourcegooglePreferred

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ അംഗപരിമിതന്‍റെ വീടും പറമ്പും ടാറില്‍ കുളിപ്പിച്ച് ദേശീയ പാതയുടെ കരാന്‍ കമ്പനി. റോഡ് വിണ്ടുകീറിയത് മറയ്ക്കാന്‍ ഒഴിച്ച ടാറാണ് മഴയില്‍ ഒഴുകി വീട്ടുമുറ്റത്തും പറമ്പിലുമെത്തിയത്. മനുഷ്യനിര്‍മ്മിത ദുരന്തത്തിന്‍റെ ഇരയാണ് താനെന്ന് അംഗപരിമിതനായ അശോകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ റോഡ് വിണ്ടുകീറിയ സംഭവത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അടുത്തിടെ സര്‍ക്കാര്‍ സർവീസില്‍ നിന്നും വിരമിച്ച അക്കരപ്പറമ്പില്‍ അശോകനെന്ന അംഗ പരിമിതനോട് കണ്ണില്‍ ചോരയില്ലാത്ത പണിയാണ് ദേശീയ പാത 66 ന്‍റെ കരാന്‍ കമ്പനി ചെയ്തത്. റോഡ് വിണ്ടു കീറിയത് മറയ്ക്കാനാണ് മിനിഞ്ഞാന്ന് ടാറ് കൊണ്ടുവന്നൊഴിച്ചുപോയത്. മഴ കനത്തതോടെ ടാറു മുഴുവന്‍ ഒഴുകി താഴേക്കിറങ്ങി. അശോകന്‍റെ വീടിന്‍റെ മുന്‍ഭാഗത്തുമാത്രം പാര്‍ശ്വഭിത്തി കെട്ടിയിരുന്നില്ല. കുത്തിയൊലിച്ചെത്തിയ ടാറും വെള്ളവും വീട്ടിലും മുറ്റത്തും പരന്നു.

പണിക്കാരെ നിര്‍ത്തി മുന്‍ ഭാഗത്തെ ടാറു കോരിക്കളഞ്ഞു. പറമ്പിലും പച്ചക്കറിത്തൈകളിലും ടാറു കെട്ടി പറമ്പിലിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോള്‍ ദേശീയ പാത അതോറിറ്റി, കരാര്‍ കമ്പനി, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലേക്ക് പരാതി അയച്ചിട്ടും മറുപടിയില്ലെന്ന് അശോകന്‍ പറയുന്നു. പാര്‍ശ്വ ഭിത്തി കെട്ടി വെള്ളമൊഴുകുന്നത് തടഞ്ഞില്ലെങ്കില്‍ ഇനിയും ദുരുതമേറുമെന്നും അദ്ദേഹം പറയുന്നു. അതിനിടെ റോഡ് വിണ്ടു കീറിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി മണ്ണുപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍, ദേശീയ പാത അതോറിറ്റി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വിദഗ്ധ സമിതിയുടെ അഭിപ്രായം കേട്ടശേഷം തുടര്‍ തീരുമാനം കൈക്കൊള്ളാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

YouTube video player