മെയ് 29ന് കോട്ടയത്തുനിന്നും തൃശൂരേക്ക് പോകുന്നിതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം പാലത്തിലെ കുരുക്കിലും കുഴിയിലും കുടുങ്ങിയിരുന്നു.
അങ്കമാലി:എറണാകുളം കാലടി പാലത്തിലെ വർഷങ്ങളായുള്ള ദുരിതത്തിന് ശമനം. പാലത്തിലെ കുഴികൾ പൂർണമായും ടാർ ചെയ്തു. ഇതോടെ സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് നടത്തിയിരുന്ന സമരം പിൻവലിച്ചു. ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കം യാത്രാമധ്യേ പാലത്തിന്റെ ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. മഴ മാറിയാൽ ഉടൻ എം.സി റോഡിലെ കുഴികൾ അടക്കുമെന്ന് റോജി എം ജോൺ എംഎൽഎ അറിയിച്ചു.
കുണ്ടും കുഴിയും ഗതാഗതക്കുരുക്കും മൂലം ദുരിതത്തിലാഴ്ന്ന ജനങ്ങൾക്ക് ആശ്വസിക്കാം. കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ പൂർണമായും ടാർ ചെയ്തു.
മാസങ്ങളായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലയുകയായിരുന്നു യാത്രക്കാർ. പാലത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് രണ്ട് ദിവസമായി തുടരുന്ന സമരം കുഴികൾ അടച്ചതോടെ പിൻവലിച്ചു. ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ.പി.ജിബി പറഞ്ഞു.
മെയ് 29ന് കോട്ടയത്തുനിന്നും തൃശൂരേക്ക് പോകുന്നിതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം പാലത്തിലെ കുരുക്കിലും കുഴിയിലും കുടുങ്ങിയിരുന്നു. നാട്ടുകാർ നേരിട്ടെത്തി പരാതികൾ അറിയിച്ചതോടെ കുഴികൾ പരിശോധിച്ച ശേഷം പൊതുമാരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് അടിയന്തര നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പാലത്തിൽ ഉയർന്നു നിൽക്കുന്ന ടാർ കൂനകള്‍ ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയി. പക്ഷേ മഴ കനത്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു.
അതേസമയം മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ത്ത മന്ത്രിതല യോഗത്തിലുള്‍പ്പെടെ വിഷയം ഉന്നയിച്ചിട്ടും കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ചയെന്ന് റോജി എം. ജോണ്‍ എം.എല്‍.എ ആരോപിച്ചിരുന്നു. മഴ മാറിയാൽ ഉടൻ എം സി റോഡിലെ കുഴികൾ അടക്കുമെന്ന് എംഎൽഎല അറിയിച്ചു. കാലടിയിൽ സമാന്തര പാലത്തിന്‍റെ പണി അനന്തമായി നീളുകയാണ്. പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെ പണി കഴിഞ്ഞ വർഷം പൂർത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് നൽകിയ ഉറപ്പ്.

