നിതിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നുവെന്നും കോളേജിലെ ടീച്ചറുടെ നമ്പറാണ് ലോണിനായി കൊടുത്തതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ. ലോൺ ആപ്പിൽ നിന്ന് ടീച്ചർക്ക് നിരന്തരം കോൾ വന്നിരുന്നതായും ഇതിനെതിരെ പരാതി നൽകിയെന്നും പൊലീസ്

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെൻറൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. നിതിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നുവെന്നും കോളേജിലെ ടീച്ചറുടെ നമ്പറാണ് ലോണിനായി കൊടുത്തതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു. ലോൺ ആപ്പിൽ നിന്ന് ടീച്ചർക്ക് നിരന്തരം കോൾ വന്നിരുന്നു. ഇതുമൂലം ഉള്ള സമ്മർദ്ദവും നിതിൻ്റെ മരണത്തിന് കാരണമാകാം. ശബ്ദ സന്ദേശം പരിശോധിക്കാം. നിതിനെതിരെ ലോൺ ആപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.

നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളേജിലെ അധ്യാപികയ്ക്ക് നിരന്തരം കോൾ വന്നിരുന്നു. തുടർന്ന് അധ്യാപിക പൊലീസിൽ പരാതി നൽകി. നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവ്വം നൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളുടെ മൊഴിയെടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു.

അധ്യാപകരെ പ്രതികളാക്കി കേസെടുത്ത് പൊലീസ്

നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. എന്നാൽ റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 7 അംഗ സംഘത്തിനാണ് ചുമതല. കോളേജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും പൂക്കോട് വെറ്റിനറി കോളേജിൽ റാംഗിങ്ങുമായി ബന്ധപ്പെട്ട് മരണപ്പെട്ട സിദ്ധാർഥന്‍റെ അമ്മയും നിതിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് വി ഡി സതീശനും എം വി ഗോവിന്ദനും ആവശ്യപ്പെട്ടത്. 

YouTube video player