വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു

തൃശൂര്‍: വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. അജീഷ് (32), ജിതിന്‍ (28), രാഖില്‍ (21), സായൂജ് (21) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ ഞമനേങ്ങാട് കോടത്തൂര്‍ ക്ഷേത്രത്തിലെ ഗാനമേളക്കിടയാണ് കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ കടങ്ങോട്ടയില്‍ ദിലീഷ് (42), ഉപ്പത്തില്‍ അഭിനവ് (24) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

തലയ്ക്കും കാലിനും പരുക്കേറ്റ ദിലീഷ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പാവറട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ലെക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പാവറട്ടി ചിറക്കലില്‍ പ്രതികളുണ്ടെന്ന് മനസിലാക്കുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.എച്ച്.ഒയ്ക്ക് പുറമെ എസ്.ഐ കെ.പി മന്‍സൂര്‍, സി.പി.ഒമാരായ പ്രദീപ്, റേഷന്‍, റെജിന്‍, ബൈജു എന്നിവരും ഉണ്ടായിരുന്നു.

YouTube video player