റോബിൻ ബസിന് താല്‍ക്കാലിക ആശ്വാസം; പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു
പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
![Temporary relief for Robin Bus; The High Court stayed the action of canceling the permit Temporary relief for Robin Bus; The High Court stayed the action of canceling the permit](https://static-ai.asianetnews.com/images/01hevntr3qjjqwyeqfjewy9w5b/robin-bus_363x203xt.jpg)
കൊച്ചി: റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും കോടതി പറഞ്ഞു.
തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടികാട്ടിയാണ് റോബിന്‍ ബസിന്‍റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്.
നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി റോബിന്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നായിരുന്നു ബസ് ഉടമ കെ. കിഷോറിന്‍റെ പ്രതികരണം. നിയമം പാലിച്ചാണ് മുന്നോട്ട് പോയത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പ്രതികരിച്ചിരുന്നു.
റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി, നിയമലംഘനം ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയുടെ നടപടി