വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി
എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ്

കൊച്ചി: വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും.വിമാനത്തിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ കേസിലെ പ്രതിയായ തൃശൂർ സ്വദേശി ആന്‍റോ ഇപ്പോഴും ഒളിവിലാണ്.കേസിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചത്. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം നടന്നത്. നടിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.
Read More: വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി
സംഭവത്തിൽ എയർ ഇന്ത്യയോട് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന ദിവസം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളിലാണ് പൊലീസ് വ്യക്തത തേടിയത്. സംഭവത്തിൽ വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ പൊലീസ് നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ എയർ ഇന്ത്യ ജീവനക്കാർ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.