മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി സഭയിൽ
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കും.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ കൃത്യത ഉറപ്പു വരുത്താൻ പരിശോധനകൾ തുടരുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
തിരുവനന്തപുരം:എല്ലാ വകുപ്പുകളിലേയും മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ അറിയിച്ചു.ഉടൻ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ് മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഒഴിവുകൾ വേഗത്തിൽ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കും.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ കൃത്യത ഉറപ്പു വരുത്താൻ പരിശോധനകൾ തുടരുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വവിധ ഓഫിസുകളിൽ പരിശോധന നടത്തുന്നുണ്ട്.ഇതിനു പുറമേ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പു വരുത്താൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് ചെക്രട്ടറി,ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് ചെക്രട്ടറി എന്നിവരുൾപ്പെട്ട ,സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
500ലേറെ റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുകയാണ്.ഈ സാഹചര്യത്തിലാണ് മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാൻ മുഖ്യമന്ത്രി മന്ത്രിമാർക്ക് നൽകിയത്.സീനിയോറിറ്റി തർക്കം,പ്രമോഷന് യോഗ്യരായവരുടെ അഭാവം,കോടതി കേസുകൾ എന്നിവമൂലം റെഗുലർ പ്രമോഷനുകൾ തടസപ്പെട്ട് എൻട്രി കേഡർ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാനും വകുപ്പ് അധ്യക്ഷന്മാർക്ക് നിർദേശം നൽകി