മടക്കം ഉള്ളുപിടഞ്ഞ് നാല് പേരില്ലാതെ; കശ്മീരിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.
![The dead bodies of the Malayalees who died in Kashmir will be brought home tomorrow SSM The dead bodies of the Malayalees who died in Kashmir will be brought home tomorrow SSM](https://static-ai.asianetnews.com/images/01hh1q9wgtqfktc7241z7z1pgx/jammu-kashmir-accident_363x203xt.jpg)
ദില്ലി: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ നാളെ (ഡിസംബര്‍ 8) പുലർച്ചെ നാട്ടിലെത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും.
തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂർ എത്തിക്കും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ ആർ, ശ്രീജേഷ്, അരുൺ, പി അജിത്ത്, സുജീവ് എന്നിവരെയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിക്കും.
കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജി മോൻ, അസിസ്റ്റന്റ ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് ടി ഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറിൽ നിന്നും യാത്രാ സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ജിതിൻ രാജ് ചിറ്റൂർ വരെ സംഘത്തെ അനുഗമിക്കുന്നതാണ്. സൗറയിലെ എസ്.കെ.ഐ.എം എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു കെ എന്നിവർ അവിടെ തുടരും. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്.
സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്. ഒരു സ്വപ്നയാത്ര ദുരന്തത്തില്‍ കലാശിച്ചതിന്‍റെ ആഘാതത്തിലാണവര്‍.