ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. നിലവിൽ സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. 2021 മുതൽ സ്വർണ്ണപീഠം എവിടെ എന്നതിൽ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച പീഠം മഹസറിലും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. തങ്ങളുടെ കൈ പൂർണമായും ശുദ്ധമാണെന്നും എല്ലാ കാര്യങ്ങളും വിജിലൻസ് എസ്പി കോടതിയിൽ റിപ്പോർട്ട് ആയി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ് ഇപ്പോൾ കണ്ടെത്തിയത്. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.


