ഫാസ് ടാഗ് സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കും; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും പാലിയേക്കര ടോള്‍ പ്ലാസ സിഒഒ
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.
തൃശ്ശൂര്‍: ടോള്‍ പ്ലാസകളില്‍ഫാസ് ടാഗ് സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് പാലിയേക്കര ടോള്‍ പ്ലാസ സിഒഒ എ വി സൂരജ് അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതലാണ് ഫാസ് ടാഗ് നടപ്പില്‍ വരിക. രാജ്യത്തെ 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗിലേക്ക് മാറാത്തതിനാല്‍ ജനുവരി 15 മുതലേ ഈ സംവിധാനം പൂര്‍ണമായും നിലവില്‍ വരൂ. ഇപ്പോള്‍ ഫാസ് ടാഗ് സംവിധാനത്തിലൂടെയും അല്ലാതെയും വാഹനങ്ങള്‍ ടോള്‍ പ്ലാസകളിലൂടെ കടത്തിവിടും.
ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളെല്ലാം ഫാസ് ടാഗ് ട്രാക്കുകളാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. പിന്നീടത് ഡിസംബര്‍ 15ലേക്ക് നീട്ടി ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. പൗരൻമാരുടെ അസൗകര്യം കണക്കിലെടുത്താണ് തീയതി നീട്ടിയതെന്നും അറിയിപ്പില്‍ പറയുന്നു. നിശ്ചിത വ്യവസ്ഥകളോടെയാണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുന്നത്.
എന്താണ് ഫാസ്‍ടാഗ്?
ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്‍ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.
ഫാസ്‍ടാഗ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ഒരു പ്രീപെയ്‍ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (RFID) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്‍റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്‍റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കും. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്‍ത് വക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്‍ടാഗില്‍ റീചാര്‍ജ് ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്,ആര്‍ടിജിഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിംഗ് നടത്താം.
Read Also: ഫാസ് ടാഗ് വാങ്ങാന്‍ വന്‍ തിരക്ക്: ആശയക്കുഴപ്പം വേണ്ട, ഫാസ് ടാഗ് അറിയേണ്ടതെല്ലാം