നിയമനിർമ്മാണം എന്തായി എന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്‍കാന്‍ സ്റ്റേറ്റ് അറ്റോണിയോട് കോടതി നിർദ്ദേശിച്ചു.
കൊച്ചി: അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ദുർമന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിയമ നിർമ്മാണ നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് അറ്റോർണിക്കും ഡിവിഷൻ ബഞ്ച് നിർദേശം നൽകി. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

അന്ധവിശ്വാസങ്ങൾക്ക് എതിരെ നിയമ നിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നായിരുന്നു കേരള യുക്തിവാദി സംഘം നൽകിയ ഹര്‍ജിയിലെ ആവശ്യം. മഹാരാഷ്ട്ര , കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങള്‍ കേരളത്തിൽ ഇതിന് മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമ നിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എത്രയും വേഗം നിയമം ഉണ്ടാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ലെന്നും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ല. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. ജാതി , പേരിനോട് ചേർത്തിരുന്ന കാലത്ത് ജാതിവാൽ ഉപേക്ഷിച്ചതാണ് മന്നത്ത് പത്മനാഭൻ. ഇന്ന് പലരും വാശിയോടെ ജാതിപ്പേര് മക്കളുടെ പേരിനോട് ചേർക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
