'അർജൻ്റീന,കൊളംബിയ,അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാകാര്യങ്ങളും നമ്മൾപറയും,എന്നാൽ നാട്ടിലെകാര്യങ്ങൾ അറിയില്ല'
സിപിഐയുടെ വളർച്ച ഇന്ത്യയിൽ പോരാ,സിപിഐ ജനങ്ങളുമായി അകന്ന് നിൽക്കുന്നു.സമ്മേളനത്തിന് ആളുണ്ടാകും,തെരഞ്ഞെടുപ്പ് സമയം ചിലർ അങ്ങോട്ടും ഇങ്ങോട്ടും പോകുമെന്നും ബിനോയ് വിശ്വം
കല്‍പ്പറ്റ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ചും സിപിഐയുടെ പ്രസക്തിയെക്കുറിച്ചും നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി രംഗത്ത്.സിപിഐയുടെ വളർച്ച ഇന്ത്യയിൽ പോരാ.സമ്മേളനത്തിന് ആളുണ്ടാകും.എന്നാൽ തെരഞ്ഞെടുപ്പ് സമയം ചിലർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.ലയനം എന്ന സങ്കൽപ്പം സിപിഐക്കില്ല.സിപിഐ ആരുമായും ലയിക്കില്ല.കമ്മ്യൂണിസ്റ്റ് ഐക്യത്തെ സിപിഐ തളളി പറയില്ല.എന്നാൽ ലയനം എന്ന പൈങ്കിളി പദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ജനങ്ങളുമായി അകന്ന് നിൽക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.വീഴ്ച നമ്മളുടേത് തന്നെയാണ്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.അർജൻ്റീന, കൊളംബിയ, അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾ പറയും.എന്നാൽ നാട്ടിലെ കാര്യങ്ങൾ അറിയില്ല പറയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
'രാഹുലിന്റെ യാത്ര ഒരുവശത്ത്, മറുവശത്ത് എംഎൽഎമാർ ബിജെപിയിലേക്ക്'; പരിഹസിച്ച് സിപിഐ
സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും. 'ജോഡോ' എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു. ഗാന്ധിയൻ മൂല്യങ്ങളെ കോൺഗ്രസ് കളഞ്ഞുകുളിച്ചു. രാഹുലിന്റെ യാത്ര ഒരുവശത്ത് നടക്കുമ്പോൾ എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയാണിന്നുള്ളതെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
യാത്രയെ പരിഹസിച്ചും വിമർശിച്ചും നേരത്തെ ബിജെപിക്കൊപ്പം സിപിഎമ്മും രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ബിജെപിക്കെതിരെയെന്ന പേരിൽ നടത്തുന്ന യാത്രക്കെന്തിനാണ് കേരളത്തിൽ 17 ദിവസമെന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്. ബിജെപി ഭരിക്കുന്ന യുപിയിൽ രണ്ട് ദിവസം മാത്രമേ ഭാരത് ജോഡോ യാത്രയുള്ളൂ എന്നതും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും കോൺഗ്രസ് യാത്രയെ പരിഹസിച്ച് രംഗത്തെത്തുന്നത്.
എന്നാൽ രാഹുൽ ഗാന്ധി നടത്തുന്ന ജോഡോ യാത്രയെ വിമര്‍ശിക്കുന്നവര്‍ കോൺഗ്രസ് സിപിഎമ്മിനെതിരെ നടത്തുന്ന യാത്രയല്ലെന്ന് മനസിലാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. നരേന്ദ്രമോദിയേയും ഫാസിസത്തേയും വിമര്‍ശിക്കുമ്പോൾ എന്തിനാണ് സിപിഎമ്മിന് അസ്വസ്ഥതയെന്ന് മനസിലാക്കുന്നില്ല. ജാഥ കടന്ന് പോകാത്ത ഇടങ്ങളിലും മറ്റ് രീതിയിൽ ജോഡോ യാത്രയുണ്ട്. യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും എന്തിനാണിത്ര അസഹിഷ്ണുതയെന്നും വിഡി സതീശൻ തിരിച്ചടിക്കുന്നു.