രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജൻസി വേണ്ടെന്നുമാണ് സിഎംആർഎല്ലിന്‍റെയും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയുടെയും നിലപാട്
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്രസർക്കാരിന്‍റെ വിശദീകരണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇടപാട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജൻസി വേണ്ടെന്നും സി. എം ആർ എല്ലും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെ എസ് ഐഡിസിയും നിലപാടെടുത്തു.കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എൽ മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ സോഫ്ട് വെയർ സ്ഥാപനത്തിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ ഷോൺ ജോർജിന്‍റെ ആവശ്യം.
മൂന്നു സംസ്ഥാനങ്ങളിലെ രജിസ്റ്റാർ ഓഫീ കമ്പനീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം തുടങ്ങിയതായി കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഷോണിന്‍റെ ഹർജിയിൽ ഹൈക്കാടതി കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു. ഇതിന് കൂടുതൽ സാവകാശം തേടിയപ്പോഴാണ് സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചത്. കമ്പനി കാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു അന്വേഷണത്തിലൂടെയും സത്യാവസ്ഥ പുറത്തുവരു എന്ന് ഹർജിക്കാരനും നിലപാടെടുത്തു. എന്നാൽ, നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജൻസി അന്വേഷിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സി എം ആർ എല്ലിന്‍റെയും കെ എസ് ആ ഡിസിയുടെയും നിലപാട്. കൂടുതൽ സാവകാശം തേടിയ കേന്ദ്ര സർക്കാർ നിലപാട് അനുവദിച്ച കോടതി ഹർജി ഫെബ്രുവരി 5 ലേക്ക് മാറ്റി.
അനീഷ്യയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ,തെളിവുണ്ടായിട്ടും ഉദ്യോഗസ്ഥരെ തൊടാതെ പൊലീസ്
വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 77.6 ലക്ഷം കടം നൽകിയതിലും അന്വേഷണം വേണം: ഷോൺ ജോര്‍ജ്ജ്

