ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിലുമെത്തി! വനമേഖലയിൽ താമസിച്ചു, ഐഎസ് പതാക വെച്ച് ചിത്രങ്ങളെടുത്തു
എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് ദില്ലിയിൽ അറസ്റ്റിലായത്.
ദില്ലി: ജയ്പൂരിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷൽ സെൽ. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷൽ സെൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്.
ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനായ ഷാനവാസ് ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനാണ് കേരളത്തിലും എത്തിയത്. കേരളത്തിലെ വനമേഖലകളിൽ ദിവസങ്ങോളം താമസിച്ച ഷാനവാസ് ഐഎസ് പതാകയുമായി നിൽക്കുന്ന ചിത്രങ്ങൾ ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ കണ്ടെടുത്തു. കേരളം കേന്ദ്രീകരിച്ച് പുതിയസംഘം രൂപീകരിക്കാനാണ് ഷാനവാസ് എത്തിയത്. എന്നാൽ ഷാനവാസിനൊപ്പം കേരളത്തിലുണ്ടായിരുന്നവരെ കണ്ടെത്താനായിട്ടില്ല. തെക്കേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും സെപ്ഷ്യൽ സെൽ വ്യക്തമാക്കി.
ഷാനവാസിനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേരും ഐഐസ് സ്ലീപർ സെലിൽ പെട്ടവരാണ്. മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് വടക്കേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഷാനവാസിന് ഒപ്പം നിന്നത്.പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങളെ രൂപീകരിക്കാനും ഇവർ ശ്രമങ്ങൾ നടത്തിയിരുന്നു . പൂനെയിൽ ഷാനവാസ് ബൈക്ക് മോഷണം നടത്തിയത് സ്ഫോടനം നടത്താനാണ്. വനമേഖലകൾ, ആളൊഴിഞ്ഞ കൃഷി ഭൂമി, എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഈഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി. മൈനിംഗ് ഏഞ്ചീനിയിറിംഗിൽ ബിടെക്ക് നേടിയ ഷാനവാസ് ബോംബ് നിർമ്മാണത്തിനും പരിശീലനം കിട്ടിയിട്ടുണ്ട്. വൻആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരിക്കവേയാണ് ഇവർ ദില്ലി പൊലീസ് കസ്റ്റഡിയിലാകുന്നത്.
എൻഐഎ തലയ്ക്ക് 3 ലക്ഷം വിലയിട്ട ഐഎസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ