ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും,കേസ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ
ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
ദില്ലി : എസ് എൻ സി ലാവലിൻ ഇടപാടിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ തെളിവ് സി ബി ഐ നൽകണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് നിർദ്ദേശം നല്കിയിരുന്നു.രണ്ട് കോടതികൾ ഒരേ വിധി നല്കിയതിനാൽ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്.
ലാവ്ലിൻ കേസിൽ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വച്ച സിബിഐയുടെ റിവിഷൻ ഹർജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.
ലാവ്ലിൻ കേസ് സംബന്ധിച്ചും കോടതി നടപടികളെ സംബന്ധിച്ചും നടന്നതെന്തൊക്കെ?
1995 മുതൽ 2022വരെ.27 വർഷങ്ങൾ.ഇക്കാലത്ത് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത അഴിമതി ആരോപണം ഏതെന്ന് ചോദിച്ചാൽ അത് എസ്എൻസി ലാവലിൻ കേസാണ്. ജി.കാർത്തികേയൻ,പിണറായി വിജയൻ,എസ്.ശർമ്മ,കടവൂർ ശിവദാസൻ,ആര്യാടൻ മുഹമ്മദ്, ലാവ്ലിൻ കരാർ മുതൽ പൂർത്തീകരണം മുതൽ അഞ്ച് വൈദ്യുതി മന്ത്രിമാർ ഉണ്ടായിട്ടും പിണറായി വിജയൻ മാത്രം എങ്ങനെ പ്രതിയായി. കോടതി വിധിക്ക് ശേഷവും വിവാദങ്ങൾ തുടരുന്നതെന്ത് കൊണ്ട്.
എന്താണ് ലാവലിൻ കരാർ?
പള്ളിവാസൽ ,ചെങ്കുളം,പന്നിയാർ ജലവൈദ്യുത പദ്ധതികളിൽ 1995ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് എസ്എൻസി ലാവ്ലിനുമായി ധാരണയായത് 21കോടിയുടെ കണ്‍സൾട്ടൻസി കരാർ. ഒരുവർഷത്തിനപ്പുറം സർക്കാർ മാറി. മുഖ്യമന്ത്രി നായനാർ.വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ ചർച്ചകൾക്കായി കാനഡയിൽ പോയി. തിരികെ എത്തുമ്പോഴെക്കും 21കോടിയുടെ കണ്‍സൾട്ടൻസി കരാറിന് പുറമെ 149കോടിയുടെ ഉപകരണങ്ങൾ വാങ്ങാനുളള സപ്ലൈ കരാറും എസ്എൻസി ലാവ്ലിൻ സ്വന്തമാക്കി.
1997 ഫെബ്രുവരി 02
ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ട്
ലാവ്ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്ലിൻ വന്നത്.അതും ടെൻഡറില്ലാതെ
നാൾവഴി ഇങ്ങനെ
1997 ഫെബ്രുവരി 10
കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി. ലാവ്ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്‍റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.
2006 ഫെബ്രുവരി യുഡിഎഫ് സർക്കാരിന്‍റെ അവസാന നാളുകൾ.കോളിളക്കമുണ്ടാക്കി സിഎജിയുടെ റിപ്പോർട്ട്.പ്രധാന കണ്ടെത്തലുകൾ ഇതായിരുന്നു
1.കരാറിലെ ചട്ടങ്ങളിൽ വിഴ്ച സംഭവിച്ചു.അനാവശ്യ തിടുക്കവും ഒത്തുകളിയും നടന്നു.
2.കരാർ കാരണം സംസ്ഥാനത്തിന് 374കോടിയുടെ നഷ്ടം.
3. 98കോടിയുടെ കാൻസർ സെന്‍ററിന് ലഭിച്ചത് 8കോടി98ലക്ഷം രൂപ മാത്രം. ധാരണാപത്രം പുതുക്കാത്തതിൽ നഷ്ടം 89കോടി.
2006 ഫെബ്രുവരി 28
പിണറായി വിജയനെ ഒഴിവാക്കി കെഎസ്ഇബിയുടെ മൂന്നു മുൻ ചെയർമാൻമാരെയും,ഉദ്യോഗസ്ഥരെയും എൻഎൻസി ലാവ്ലിൻ വൈസ് പ്രസിഡന്‍റ് ക്ലോസ് ടെന്‍ട്രലിനെയും പ്രതിചേർത്ത് വിജിലൻസിന്‍റെ ആദ്യ കേസ്.
2006 മാർച്ച് ഒന്ന്
പിണറായിയെ പ്രതിചേർക്കാതെ വിജിലൻസ് എഫ്ഐആറിട്ട് തൊട്ട് പിന്നാലെ ഉമ്മൻചാണ്ടി സർക്കാരിന്‍റെ മാസ്റ്റർ സ്ട്രോക്ക്. കേസ് സിബിഐക്ക്.
2006 ജൂലൈ 14
അഴിമതി നടന്നുവെന്ന് സിബിഐയുടെ പ്രാഥമിക റിപ്പോർട്ട്.
2006 അവസാനം സിബിഐ അന്വേഷണം വേണ്ടെന്ന ഇടത് മന്ത്രിസഭയുടെ തീരുമാനം. എന്നാൽ വിഎസ് മന്ത്രിയഭയുടെ നീക്കത്തിന് ആയുസ് ഒരുമാസം മാത്രമായിരുന്നു.2007 ജനുവരി 16ന് കേസ് സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്
2009 ജനുവരി 23
സിബിഐ അന്വേഷണ റിപ്പോർട്ട്.പിണറായി വിജയൻ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം ലാവ്ലിൻ കമ്പനിയുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ.മുൻ ഊർജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രൻ ഒന്നാം പ്രതി,കെഎസ്ഇബി മുൻ അക്കൗണ്‍സ് മെബർ കെജി രാജശേഖരൻ രണ്ടാം പ്രതി എസ്എൻഎസി ലാവ്ലിൻ വൈസ് പ്രസിഡന്‍റ് ക്ലോസ് ടെന്‍ട്രൽ എട്ടാം പ്രതി. പിണറായി വിജയൻ ഒൻപതാം പ്രതി.
2009 ജൂണ്‍ 11 സിബിഐ കുറ്റപത്രം കോടതിയിൽ.ഒൻപതാം പ്രതിയായിരുന്ന പിണറായി വിജയൻ ഏഴാം പ്രതിയായി.
2013 നവംബർ അഞ്ച്
ലാവ്ലിൻ കേസിൽ വിചാരണ കോടതി വിധി.പിണറായി വിജയൻ അടക്കം മുഴുവൻ പ്രതികളും നിരപരാധികൾ.രണ്ടര വർഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലേക്ക് വരെ വിധി നിർണ്ണയിച്ച 'വിധി'.
2017 ഓഗസ്റ്റ് 23
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു.ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ,കെജി രാജശേഖരൻ,കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരായ വിചാരണ തുടരണമെന്നും ഹൈക്കോടതി.
അഴിമതി നടന്നുവെന്ന് പറയുകയും എന്നാൽ പിണറായി വിജയൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താൻ കഴിയാതെ പോയതാണ് തുടർച്ചയായി സിബിഐക്ക് തിരിച്ചടിയായത്.
ഈ ഹൈക്കോടതി വിധിയും ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും ഹർജി എത്തി.2017 സെപ്റ്റംബറിന് ശേഷം 29 തവണ മാറ്റി വച്ച ഹർജിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബഞ്ചിന് മുമ്പാകെ എത്തുന്നത്.ഇനി ഹർജി മാറ്റരുതെന്നും നിർദ്ദേശിച്ച അന്നത്തെ ജഡ്ജി ജസ്റ്റിസ് യു.യു.ലളിത് ഇന്ന് ചീഫ് ജസ്റ്റിസ് ആകുമ്പോഴാണ് ഹർജി വരുന്നതെന്നതും ശ്രദ്ധേയം.കേസ് ഫയലിൽ സ്വീകരിക്കുമോ അതോ തള്ളുമോ, neb രണ്ടിലേതായാലും അതൊരും സംഭവമാകും