മൂന്ന് മാസം മുൻപ് വരെ ആറ് കുട്ടികളുമായി റെയിൽവേ പുറം പോക്കിലെ കഴിഞ്ഞിരുന്ന ശ്രീദേവി ഇനി അടച്ചുറപ്പിള്ള പുതിയ വീട്ടില്‍ സുരക്ഷിതമായി താമസിക്കും. ശ്രീദേവിയുടെയും കുട്ടികളുടേയും ദൈന്യത പുറം ലോകം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ മേയർ‍ നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കിൽ റെയിൽവെ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന ശ്രീദേവിക്കും കുടുംബത്തിന് തലചായ്ക്കാൻ സ്വന്തം വീടായി. പട്ടിണി മൂലം കുട്ടികൾ മണ്ണ് തിന്നുവെന്ന ആരോപണത്തെ തുടർന്ന് ഇവരുടെ ജീവിതം കേരളം ചർച്ച ചെയ്തിരുന്നു. ഇപ്പോള്‍ നഗരസഭയാണ് ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്. കുടുംബത്തിന്‍റെ പട്ടിണിയുടേയും ദാരിദ്ര്യത്തിന്റെയും ഇരുണ്ട ദിനങ്ങളാണ് അവസാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് മാസം മുൻപ് വരെ ആറ് കുട്ടികളുമായി റെയിൽവേ പുറം പോക്കിലെ കഴിഞ്ഞിരുന്ന ശ്രീദേവി ഇനി അടച്ചുറപ്പിള്ള പുതിയ വീട്ടില്‍ സുരക്ഷിതമായി താമസിക്കും. ശ്രീദേവിയുടെയും കുട്ടികളുടേയും ദൈന്യത പുറം ലോകം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ മേയർ‍ നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത്. നഗരസഭയിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീടിന്റെ താക്കോൽ കൈമാറി. കുഞ്ഞുങ്ങളെയും ശ്രീദേവിയെയും മർദ്ദിച്ചതിന്‍റെ പേരിൽ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് കുഞ്ഞുമോനെ പുതിയ വീട്ടിൽ കയറ്റരുതെന്നാണ് മന്ത്രിയുടെ ഉപദേശം.

ആറ്റുകാൽ കല്ലടിമുഖത്താണ് ഫ്ലാറ്റ് നിര്‍മിച്ചിട്ടുള്ളത്. ശ്രീദേവിക്ക് നഗരസഭ താൽക്കാലിക ജോലിയും നൽകിയിരുന്നു. പുതിയ വീട്ടിൽ താമസം തുടങ്ങിയ കുടുംബത്തിന് ഒരു മാസത്തേക്ക് വീട്ടുസാധനങ്ങളും നഗരസഭ സൗജന്യമായി നൽകി. പുറമ്പോക്കിലെ ദുരിതജീവിതത്തിൽ നിന്നും പുതിയ വീട്ടിലേക്ക് മാറിയെങ്കിലും ശ്രീദേവിക്ക് ഇനിയും സമൂഹത്തിന്റെ കൈത്താങ്ങ് വേണം. അവശ്യസാധനങ്ങൾ പോലും ഇല്ലാതെയാണ് ശ്രീദേവി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

കൈതമുക്കിലെ കൂരയിൽ അവശേഷിച്ചിരുന്ന കുറച്ച് സാധനങ്ങളുമായാണ് ശ്രീദേവി പുതിയ വീട്ടീലേക്കെത്തിയത്. ഇനി ജീവിതം ഒന്നിൽ നിന്ന് തുടങ്ങണം. വൈദ്യുതി, വെളളം കണക്ഷനുകൾ നഗരസഭ നൽകി. ഒരു മാസത്തേക്ക് വീട്ടുസാധനങ്ങളും സൗജന്യമായി എത്തിച്ചു. എന്നാൽ ആറ് കുട്ടികൾക്ക് താമസിക്കാനുളള വീട്ടിൽ ഒരു ഫർണിച്ചർ പോലുമില്ല.

ശ്രീദേവിക്ക് നഗരസഭ താൽക്കാലിക ജോലി നൽകിയെങ്കിലും ചെറിയ കുട്ടിയുള്ളതിനാൽ കുറച്ചുനാൾ കൂടി ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. കൈതമുക്കിലെ ദുരിതക്കയത്തിൽ നിന്നും പുതിയ വീടിന്റെ തണലിലേക്ക് ജീവിതം മാറുന്പോൾ ദുരിതകാലത്ത് സഹായവുമായി എത്തിയ എല്ലാവർക്കും നിറ‍ഞ്ഞമനസോടെ നന്ദി പറയുകയാണ് ശ്രീദേവി.